Wednesday, August 13, 2014

ജീവിതത്തിലേയ്ക്ക് തിരിഞ്ഞുനടക്കാം

ജീവിതം ജീവിക്കാനുള്ളതാണ്..
ജീവിക്കുകയെന്നാല്‍ സ്നേഹിയ്ക്കുകയെന്നാണര്‍ത്ഥം, 
വാരിക്കൂട്ടുകയെന്നല്ല ... 
കൊടുക്കുകയെന്നാണര്‍ഥം ,  
എടുത്തുകൊണ്ടേയിരിയ്ക്കുകയെന്നല്ല
മനുഷ്യന്‍റേതിന്ന് 
എടുക്കുക മാത്രം ചെയ്യുന്നവരുടെ ലോകമായി 
മാറിയിരിയ്ക്കുന്നു ..

മനുഷ്യന്റേയും 
പ്രകൃതിയുടേയും 
എല്ലാ ദുരിതങ്ങള്‍ക്കും
എല്ലാ സങ്കടങ്ങള്‍ക്കും
എല്ലാ അസുഖങ്ങള്‍ക്കും
എല്ലാ അസംതൃപ്തികള്‍ക്കും 
എല്ലാ അപൂര്‍ണ്ണതകള്‍ക്കും 
എല്ലാ ദൌര്‍ബല്യങ്ങള്‍ക്കും
ഒരേയൊരു കാരണമേയുള്ളൂ ,
എടുക്കുന്നവരുടെ തത്വശാസ്ത്രത്തെ
മുറുകെപ്പിടിച്ച് 
പ്രകൃതിയില്‍നിന്നും അകലുന്നു എന്നതുമാത്രം.... 
പ്രകൃതി സ്നേഹമാണ്
പ്രകൃതി സേവനമാണ്
പ്രകൃതി നന്മയാണ്
പ്രകൃതി സമാധാനമാണ് പ്രകൃതി നല്‍കലാണ്,
വിട്ടുകൊടുക്കലാണ്... 

നമുക്ക് പ്രകൃതിയിലേയ്ക്ക് തിരിഞ്ഞുനടക്കാം 
പ്രകൃതി ജീവിതമാണ്..
അല്ലാത്തത് മരണവും ... 
ആരേയും കുതികാല്‍ വെട്ടിയും 
ബന്ധുക്കളെ ,
മക്കളെപ്പോലും 
അച്ഛനമ്മമാരെപ്പോലും 
ശത്രുപക്ഷത്തു നിര്‍ത്തിയും 
അനിയന്ത്രിതമായ സുഖാസക്തികല്‍ക്കായി
എല്ലാ ജീവികള്‍ക്കുമായി ഉപയോഗിയ്ക്കേണ്ട വിഭവങ്ങള്‍ 
കൈക്കുള്ളിലാക്കിയുപയോഗിച്ചും 
ജീവിയ്ക്കുന്നവര്‍ 
ജീവിതതെയല്ല, 
മരണത്തെയാണ് സ്നേഹിയ്ക്കുന്നത് ...
അവര്‍ ഏറ്റവും ദുര്‍ബലരാണ്;
ഒന്നും ഉപേക്ഷിയ്ക്കാന്‍ 
വിട്ടുനല്‍കാന്‍ 
ശക്തിയില്ലാത്തവര്‍ ... 

ഓര്‍ത്തുനോക്കുക..   
നിങ്ങളൊരു പ്രകൃതിസ്നേഹിയാണോ എന്ന്‍ ,
അല്ലെങ്കില്‍ 
ഒരു പ്രകൃതിസ്നേഹിയാവാന്‍ 
ശ്രമിയ്ക്കുകയെങ്കിലും ചെയ്യുന്നുണ്ടോയെന്ന്... 
അതിനര്‍ഥം ഗാന്ധിയാവണമെന്നല്ല ... 
ഗാന്ധിയാവാന്‍ ഗാന്ധിയ്ക്കുമാത്രമേയാവൂ ..
ആധുനികലോകം, 
അതിന്‍റെതായ ജീവിതസൌകര്യങ്ങള്‍
എല്ലാമുപേക്ഷിയ്ക്കണമെന്നല്ല ... 

എന്നാല്‍
ഓരോ സൌകര്യവും ഉപയോഗിയ്ക്കുമ്പോള്‍  
അതിനെ ആഡംബരത്തിനായല്ലാതെ, 
ആവശ്യകതയ്ക്കുമാത്രം മുന്‍തൂക്കം നല്കാനെങ്കിലും
അത്രയെങ്കിലും പ്രകൃതിയോട് നീതി പുലര്‍ത്താന്‍ 
ഒരാള്‍ക്കാവുന്നില്ലെങ്കില്‍  
അയാള്‍ തന്നെമാത്രമാണ് സ്ന്ഹിയ്ക്കുന്നത് 
ജീവിതതെയല്ല
പ്രകൃതിയേയല്ല
സ്വന്തം മക്കളെപ്പോലുമല്ല....  
അയാള്‍ അനുസരിയ്ക്കുന്നത് 
കൊള്ളയുടെ തത്ത്വശാസ്ത്രത്തെ മാത്രമാണ്... 
അയാള്‍ ഒരിയ്ക്കലും 
ഒരു പ്രകൃതിസ്നേഹിയല്ല... 

നമുക്ക് മടങ്ങാന്‍ ശ്രമിയ്ക്കാം 
പ്രകൃതിയിലേയ്ക്ക് ... 
ഗാന്ധിയിലേയ്ക്ക് .... 
എത്രത്തോളമാകാമോ അത്രയും ദൂരെവരെ ..
ഇതില്‍ എന്റെ ദൂരമല്ല നിങ്ങളുടെ ദൂരം ..
ഓരോ വ്യക്തിയ്ക്കും അവനവന്റെ പരിധികളുണ്ട് 
പരിമിതികളുണ്ട് .... 
ആര്‍ക്കും ആരേയും കുറ്റം പറയേണ്ടതില്ല 
കുറ്റംപറയല്‍ സ്നേഹമല്ല ..
വിമര്‍ശിയ്ക്കാം ,സ്നേഹപുരസ്സരം ... 
വിഭവങ്ങള്‍ പരമാവധി കുറച്ചുപയോഗിച്ച്
ജീവിയ്ക്കാന്‍ പരിശീലിയ്ക്കാം 
അധികമായ് നേടിയവ വീതിയ്ക്കാം 
ഇല്ലാത്തവര്‍ക്കായി ... 
അവ നമ്മുടേതല്ല .... 

ജീവിതം അത്രമേല്‍ മഹത്തരമായ കാര്യമാകുമ്പോള്‍ 
നമുക്കതിനെ തീരെ ചെറുതാക്കാതിരിയ്ക്കാം.. 
പ്രപഞ്ചത്തോളം വികസിയ്ക്കേണ്ട മനസ്സിനെ 
സൂചീമുനയിലൊതുക്കാതിരിയ്ക്കാം 
പ്രകാശമാകട്ടെ 
ആനന്ദമാകട്ടെ 
നാം ജീവിതത്തില്‍നിന്നും തേടുന്നതും നേടുന്നതും 
പകരുന്നതും .... 

ആത്മഗതങ്ങള്‍ 3 
ആശാഹരി
13 8 2014

Friday, August 8, 2014

ഒരില കൊഴിയും പോലെ......

മരണമെന്നത്
ജീവിതത്തിന്‍റെ 
തുടക്കമാണോ അവസാനമാണോ?... 
ഇവയ്ക്ക് രണ്ടിനുമിടയില്‍ 
ജീവിതമെന്ന മഹാപ്രയാണത്തിലെ 
അല്‍പ്പവിരാമംപോലുമല്ലാത്ത ഒരവസ്ഥ മാത്രമല്ലേയത് .... 

എല്ലാവര്‍ക്കും ഭയമാണ്,
ഭയന്നാലോ വെറുത്താലോ
ഓര്‍ക്കാന്‍കൂടി ഇഷ്ടപ്പെടാതിരുന്നാലോ 
മന:പൂര്‍വ്വം കണ്ണടച്ചാലോ 
ഒന്നുമൊഴിവാക്കാനാകാത്ത 
ഈ അനിവാര്യതയെ .. 

ഇന്ന്‍ 
മിക്ക മരണങ്ങളും
അവയുടെ രൂപംകാട്ടി 
നമ്മെ അസ്വസ്ഥമാക്കുന്നവയാണ്...
രോഗാവസ്ഥയില്‍ കിടന്നു നരകിച്ചു 
തൊലി പൊട്ടി വികൃതമായോ ,
അപകടങ്ങളില്‍ ചോരവാര്‍ന്നും ശകലിതശരീരികളായുമോ,
മൂക്കിലും വായിലും മറ്റും നിരവധി കുഴലുകളിട്ടുകിടന്ന്
ഒന്നു മരിച്ചാല്‍മതിയെന്ന് 
അവനവനും മക്കള്‍ക്കുപോലും തോന്നുംവിധമോ,...  
അല്ലെങ്കില്‍ പൂര്‍ണ്ണായുസ്സാകുംമുമ്പേ 
യൌവ്വനത്തിലോ ബാല്യത്തിലോ
അതുമല്ലെങ്കില്‍ 
ശൈശവത്തിന്‍റെ പാല്‍മണം മാറുംമുമ്പെയോ ഒക്കെ കടന്നുവന്ന്‍ 
മരണം 
തീരാനഷ്ടമായും 
തീവ്രദുഖമായും അനാഥത്വമായും 
ഒറ്റപ്പെടലിന്‍റെ ദീനതയായും
മാനസിക സന്തുലനം പോലും തകര്‍ക്കുന്ന 
ആഘാതമായുമൊക്കെ
പതിവുകാഴ്ചകളാകുമ്പോള്‍ ,  
ഏവരും വല്ലാത്തോരകല്‍ച്ചയോടെ 
ഭീതിയോടെ 
മരണത്തെ കാണുന്നു .... 

മരണമെന്നാല്‍ 
അതിന്‍റെ സ്വാഭാവികതയില്‍ 
എങ്ങനെയായിരിയ്ക്കുമെന്നറിഞ്ഞാല്‍ ,  
ഒരില കൊഴിയുമ്പോലെ 
അത്രമേല്‍ ശാന്തമായി 
ഏകദേശം ആയുസ്സെത്തി,
രോഗപീഡകളേതുമില്ലാതെ
അതു സംഭവിയ്ക്കുമ്പോള്‍,
'ഓ ഇത്രക്കെയുള്ളൂ ഇതെന്ന്‍' 
മരണത്തെ ഉള്‍ക്കൊള്ളാനാകും .

ഒരു പ്രായം കഴിഞ്ഞാല്‍ ,
ശരീരത്തില്‍നിന്നും 
അമിതമായ കൊഴുപ്പുകളും 
അനാവശ്യമായ ചിന്തകളും മോഹങ്ങളും 
സ്വാര്‍ഥതകളും ഒഴിവാക്കി, 
ഏത് സമയത്തും വന്നെത്തിയേക്കാവുന്ന മരണത്തെ
സ്വാഗതം ചെയ്യാന്‍ തയ്യാറാവണം .. 
കൊഴുപ്പുകൂടിയ ദേഹത്തില്‍നിന്നും പുറത്തുകടക്കാന്‍ 
ദേഹിയ്ക്ക് ഏറെ ശ്രമിയ്ക്കേണ്ടിവരും ..
ഉര്‍ദ്ധ്വവായുവായി 
മരണവെപ്രാളങ്ങളായി
കാണുന്നവരിലത് ഭീകരമായ മരണമായി മാറും. 

പണ്ടുള്ളവര്‍
ജീവിതത്തിന്‍റെ അവസാനകാലം 
വനവാസം സ്വീകരിച്ച്,
മരണത്തെ ശാന്തമായി ഉള്‍ക്കൊണ്ടിരുന്നത് 
അവര്‍ക്ക് ശാസ്ത്രമറിയാവുന്നതിനാലാണ്.... 
ഇന്നുള്ളവര്‍ക്ക്,  
എണ്‍പതു കഴിഞ്ഞാലും മോഹങ്ങള്‍ തീരാതെ,  
പിന്നേയും പിന്നേയും 
വാരിക്കൂട്ടി സമ്പാദിയ്ക്കാനും
തിന്നുമദിയ്ക്കാനും 
ആര്‍ത്തുല്ലസിയ്ക്കാനും
പിന്നെ 
പകയും വിദ്വേഷങ്ങളും അടങ്ങാതെ 
ക്രൂരതകളൊടുങ്ങാതെ 
ഒരിയ്ക്കലും മരിക്കരുതെന്നാശിച്ച്, 
വേണ്ടാത്തതെല്ലാം ചെയ്തുകൂട്ടി
ഒടുവില്‍ അതിന്‍റെ എല്ലാ ദുരിതങ്ങളോടുംകൂടി 
മരണത്തെ ഏറ്റുവാങ്ങേണ്ടിവരുന്നു ..

അപൂര്‍വ്വം ചിലര്‍ 
ഇന്നും
മരണത്തെ അതിന്‍റെ സ്വാഭാവികതയില്‍
സുഖമരണമായി ഏറ്റുവാങ്ങാന്‍ 
പുണ്യം ചെയ്തവരായി കാണപ്പെടാറുണ്ട് ... 
അങ്ങനെയൊരു മരണമായിരുന്നു 
എന്‍റെ ഭര്‍ത്തൃമാതാവിന്‍റേത്....  
പതിവുപോലെ ദിനചര്യകള്‍ ചെയ്ത്, 
പ്രായത്തിന്‍റെതായ   അവശതകള്‍ ഉണ്ടായിരുന്നതൊഴിച്ചാല്‍,
മരിയ്ക്കാറായി എന്നതിന്‍റെ യാതൊരു സൂചകങ്ങളും പ്രദര്‍ശിയ്പ്പിയ്ക്കാതെ,  
രാത്രി 
പതിവ് പോലെ ഭക്ഷണം കഴിച്ച് 
പതിവുപോലെ ആഭരണങ്ങള്‍ ഊരിവച്ച്
ഉറങ്ങാന്‍ കിടന്ന്‍,  
നേരിയ അപശബ്ദം പോലും ഉണ്ടാക്കാതെ 
തൊട്ടരിക്കിടന്നയാള്‍ പോലുമറിയാതെ
യാത്രയായി ...

രാവിലെ
പതിവുപോലെ 
അമ്മയെ  കാണാന്‍ ചെന്ന മകന്‍ 
വിളിച്ചപ്പോളാണ്
മരണം നടന്നതായറിഞ്ഞത്...   
പുതച്ചുകിടന്ന പുതപ്പുപോലും അതേപടിയായിരുന്നു... 

സൌമ്യമായ ഒരു പുഞ്ചിരിയോടെ 
തേജസ്സാര്‍ന്ന മുഖവുമായി  
കിടന്ന അമ്മയെ,  
കാണാന്‍ വന്നവരൊക്കെ സാകൂതം നോക്കിക്കൊണ്ടിരുന്നത് 
തൊട്ടരികിലിരുന്ന് ഞാന്‍ നോക്കിയിരുന്നു .. 

പൊതുവേ മരിച്ച വീടുകളില്‍ പോകാന്‍, 
അവിടത്തെ മരണഗന്ധങ്ങള്‍ സഹിയ്ക്കാന്‍  
ഇഷ്ടമല്ലെങ്കിലും,
പോകേണ്ടിവരുമ്പോള്‍
മരണമുറിയിലേയ്ക്ക്
ഒന്നെത്തിനോക്കുക മാത്രം ചെയ്ത് ,
മരിച്ചയാള്‍ക്കായി 
രണ്ടിറ്റുകണ്ണീര്‍ പൊഴിച്ച്
ബന്ധുക്കള്‍ക്കിടയില്‍ ചെന്നിരിക്കലാണ്പതിവ് ..
ഒരു പകല്‍മുഴുവനും  
പിന്നെയുമേറെ നേരവും, 
മരണമുറിയില്‍ കഴിഞ്ഞിട്ടും 
അസ്വാഭാവികതയോ ഭീതിയോ ഒന്നും തോന്നിയില്ല ... 
ഫ്രീസറിന് മീതെ ജലകണങ്ങള്‍ വന്നുമൂടി 
അമ്മയെ മറയ്ക്കുന്നത് 
ഒപ്പിമാറ്റിക്കൊണ്ടിരുന്നപ്പോഴും 
മരണഗന്ധമവിടെ തങ്ങിനില്‍പ്പില്ലായിരുന്നു..
പൊതുവേ തീരെ ഇഷ്ടമല്ലാത്ത പുകയുമായി   
പുകഞ്ഞുകൊണ്ടിരുന്ന ചന്ദനത്തിരികളും ,
എന്നെ അലോസരപ്പെടുത്തിയില്ല .. 
ഒടുവില്‍ 
ബന്ധുക്കള്‍ 
മുല്ലപ്പൂമാലകളണിയിച്ചപ്പോള്‍
അമ്മ പോവുകയാണല്ലോ എന്ന ബോധം വന്നപ്പോള്‍ 
അല്‍പ്പം വിതുമ്പിപ്പോയി ... 
എന്നിട്ടും പിന്നേയും 
മരണവീടിന്‍റെ അസ്വാഭാവികമായ , 
അദൃശ്യമായ  തിരയിളക്കങ്ങള്‍ 
അനുഭവപ്പെട്ടതേയില്ല ....   
അത്രമേല്‍ സ്വാഭാവികമായി 
മരണം നടന്നതുകൊണ്ടായിരിയ്ക്കാം .... 

ആത്മഗതങ്ങള്‍ 2 
ആശാഹരി
8. 8 .2014 

Wednesday, June 25, 2014

ആത്മഗതങ്ങള്‍ ... 1


   ല്പം വെയിലുള്ളയീ മിഥുനമാസദിനത്തില്‍ കമ്പ്യൂട്ടറില്‍ ഇങ്ങനെ  മഷിയില്ലാതെ കുത്തിക്കുറിയ്ക്കുമ്പോള്‍ ,ജനാലയ്ക്ക് തൊട്ടപ്പുറം ചേരിക്കൊട്ടമരത്തിലെ മഞ്ഞപ്പൂക്കളില്‍ നാലഞ്ച് മഞ്ഞത്തേങ്കിളികള്‍ മധുരം നുണയുകയാണ്.. നേര്‍ത്ത സ്വരത്തില്‍ ചിലച്ചുകൊണ്ടവ അന്നം തേടുമ്പോള്‍ നിറയുന്നതെന്‍റെ മനസ്സുകൂടിയാണ്.. പൂക്കള്‍ കായ്ക്കളായിത്തുടങ്ങി..അല്‍പ്പ നാള്‍കൂടി കഴിഞ്ഞാല്‍ കുട്ടുറുവനും കുയിലുകള്‍ക്കും മഞ്ഞക്കിളികള്‍ക്കും ഇരട്ടത്തലച്ചിയ്ക്കും മഞ്ഞച്ചിന്നനും,പിന്നെ വിരുന്നെത്തുന്ന കുറിക്കണ്ണന്‍ കാട്ടുപുള്ളിനുമൊക്കെ ഇഷ്ടഭോജ്യമായി മാറുമത്..

കിളികള്‍ക്ക് വേണ്ടിമാത്രമാണ് ഞങ്ങളാ മരത്തെ അവിടെ നിലനിര്‍ത്തിയിരിയ്ക്കുന്നത് ..പൊതുവേ കുറ്റിച്ചെടിയായി കാണപ്പെടുന്ന ചേരിക്കോട്ട ,  മരമായി വളര്‍ന്ന് ,വര്‍ഷത്തിന്‍റെ പാതിക്കാലവും കിളികളേയും പൂമ്പാറ്റകളേയും,പിന്നെ ഇല തിന്നാന്‍ വരുന്ന പ്രാണികളേയും ഒക്കെ ഭക്ഷണമൂട്ടിക്കൊണ്ട് ,പല ജീവികള്‍ക്കും വെയിലിലും മഴയിലും അഭയം നല്‍കിക്കൊണ്ട് , ചിലര്‍ക്ക് ശത്രുക്കളില്‍നിന്നും ഒളിച്ചിരിയ്കാന്‍ ഇടം നല്‍കിക്കൊണ്ട് , ഒരു തുറന്ന പുസ്തകമായി എനിയ്ക്കുമുമ്പില്‍ നില്‍ക്കുമ്പോള്‍ , ഓരോദിനവും അവളെ വായിക്കുമ്പോള്‍ ,ഞാന്‍ കേവലമൊരു വിദ്യാര്‍ഥിനിയാണ്, ഗവേഷകയാണ്, അധ്യാപികയുമാണ്... അവള്‍ക്കുമുമ്പില്‍ ഞാന്‍ എത്രയോ ചെറുതാണെന്ന് ഞാനറിയുന്നു .. 

എന്‍റെയീ പഠനം ഓരോ മണ്‍തരിയില്‍നിന്നും ഓരോ കിളിമൊഴിയില്‍നിന്നും ഓരോ ജലകണത്തില്‍നിന്നും, ജീവനുള്ളതും ഇല്ലാത്തതുമായ പ്രകൃതിയുടെ ഓരോ സ്പന്ദനങ്ങളില്‍നിന്നും  ഞാന്‍ തുടര്‍ന്നുകൊണ്ടേയിരിയ്ക്കുന്നത് മറ്റൊന്നിനുംവേണ്ടിയല്ല .. ചിലരൊക്കെ വിചാരിച്ചിരിയ്ക്കുന്നത് ഒരു എഴുത്തുകാരിയായി പേരെടുക്കാനാണെന്നാണ്..ചിലര്‍ വിചാരിയ്ക്കും ഒരു വലിയ പരിസ്ഥിതിപ്രവര്‍ത്തക എന്ന്‍ അറിയപ്പെടാന്‍വേണ്ടിയാണെന്ന് .. എന്‍റെ പഠനം പ്രകൃതി എന്താണെന്നറിയാനാണ്, അതുവഴി ഞാനാരെന്ന് കണ്ടെത്താനാണ്  ..പ്രകൃതിയെ അറിയുമ്പോഴേ ഒരാള്‍ക്ക് സ്വയമറിയാന്‍ സാധിയ്ക്കുകയുള്ളൂ ..... 

എടുക്കലിന്‍റെയും വാങ്ങലിന്‍റേയും നേട്ടങ്ങളുടെയും പാഠങ്ങള്‍ മാത്രം അറിയുന്ന , പ്രകൃതിവിരുദ്ധതമാത്രം ജീവിതപാഠമാക്കിയവരുടെ (കുറ്റം പറയുകയല്ല ആരെയും , അതവര്‍ക്ക് ലഭിച്ച വിദ്യാഭ്യാസത്തിന്‍റെ പരിമിതി മാത്രമാണ് )  ഒരു ലോകത്തില്‍ , എടുക്കുന്നതിനൊപ്പം കൊടുക്കുകകൂടി ചെയ്താലേ അത് പ്രകൃതിയുടെ വഴിയാകൂ എന്ന ആദ്യപാഠം പറഞ്ഞുതന്നത് പ്രിയപ്പെട്ട ജോണ്‍സിയങ്കിളാണ്..എല്ലാം ഒന്നാണെന്ന് എന്നും ഉരുവിടാറുള്ള ജോന്‍സിയങ്കിള്‍..  ഒപ്പം മണ്ണ് എന്ന അത്ഭുതത്തെപ്പറ്റി ശരിയായ അറിവ് നല്കിയ ശിവപ്രസാദ് മാസ്റ്ററും .. അവര്‍ പറഞ്ഞുതന്നതില്‍നിന്നും തുടങ്ങി ഞാന്‍ പഠിച്ചു കൊണ്ടേയിരിയ്ക്കുകയാണ്.. 

പഠനമെന്ന് പറയുമ്പോള്‍ തന്നെ,സ്കൂളിംഗിന്‍റെ സന്തതികള്‍ മാത്രമായ 99 % പേരും , അല്പ്പം അസൂയയോടെ  കരുതും,  ഇവള്‍ പഠിച്ചു ബിരുദങ്ങള്‍ നേടാനായിരിയ്ക്കും ഭാവമെന്ന് .. അല്ലെങ്കില്‍ എവിടെയെങ്കിലും പേപ്പറുകള്‍ സബ്മിറ്റ് ചെയ്യാനായിരിക്കുമെന്ന് ..അതിനൊന്നുമല്ലാതെ ,വെറുതെ അറിയാന്‍ വേണ്ടിമാത്രം പഠിച്ചുകൂടെ...അങ്ങനെ ഒരു പഠനം മാത്രമാണ് എന്‍റേത്.. മാല്‍സര്യങ്ങളുടെ ലോകത്തോട് പൂര്‍ണ്ണമായും വിടപറഞ്ഞണെന്റെ മനസ്സ് .. ഇവിടെ കാണുന്നതൊന്നുംതന്നെ ആരുടേയും സ്വന്തമല്ലെന്നിരിയ്ക്കേ ഇവയൊക്കെയും പ്രകൃതിയുടെ ഓരോ ഭാവങ്ങള്‍ മാത്രമാണെന്നിരിയ്ക്കേ ,ഞാനും , കേവലം കുറച്ചുനാള്‍ ഇവയുടെ കാവല്‍ക്കാരിയായിരുന്ന്, പ്രകൃതി നല്‍കുന്നതെല്ലാം ഭുജിച്ചുകൊണ്ട് ജീവിച്ചശേഷം,  ആ മഹാസത്തയില്‍ വിലയം പ്രാപിയ്ക്കേണ്ട ഒരു ജീവല്‍സ്പന്ദനം മാത്രമാണെന്നിരിയ്ക്കേ ,ആരോടാണ് എന്തിനോടാണ് ഞാന്‍ പട പൊരുതേണ്ടത്,എന്നില്‍ അവശേഷിച്ചിരിയ്ക്കുന്ന അജ്ഞതകളോടുമാത്രമല്ലാതെ... 

ജോലിയില്‍നിന്നും  സ്വയംവിരമിച്ചിട്ട് ഒരു  വര്‍ഷം തികഞ്ഞിരിയ്ക്കുകയാണിപ്പോള്‍  ...   പലരും വിചാരിച്ചിരിയ്ക്കുന്നത്  ഭയങ്കരമായ പരിസ്ഥിതിപ്രവര്‍ത്തനം നടത്താനാണ്  ഇവള്‍ ജോലി ഒഴിവാക്കിയിരിയ്ക്കുന്നത് എന്നാണ്.... ഒന്നുരണ്ട് കൂട്ടുകാര്‍ പത്രങ്ങളിലും മറ്റും അങ്ങനെ വിശേഷിപ്പിച്ചതും കണ്ടു ... ..   പരിസ്ഥിതിപ്രവര്‍ത്തനമെന്നത് എനിയ്ക്ക് ജീവിതംതന്നെയായിരിയ്ക്കുമ്പോള്‍ , ജോലിയിലിരുന്നായാലും അല്ലാതെയും അതങ്ങനെ തുടരും .. പ്രകൃതിയോട് കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരിയ്ക്കുക , അറിഞ്ഞുകൊണ്ടിരിയ്ക്കുക .... അതുമാത്രമാണ്  സര്‍ക്കാര്‍വിദ്യാലയത്തില്‍ അധ്യാപികയായിരുന്ന എന്നെ , ആ ജോലി ഉപേക്ഷ്യ്ക്കാന്‍ പ്രേരിപ്പിച്ച കാര്യം .. ഒരുതരം മുരടിച്ച ജീവിതം എത്രകാലം തുടരാനാകും ,   അത്രയേറെ അറിവിലൂടെ  വികസിയ്കാനാന്‍ ഉല്‍സുകയായ ഒരു പഠിതാവിന്.. മണ്ണിനോട്  ചേര്‍ന്നുനിന്നുകൊണ്ട്, മണ്ണിന്റെ മണവും കാറ്റിന്‍റെയും കാടിന്‍റേയും  തണുപ്പും , ജീവല്‍സ്പന്ദനങ്ങളുടെ ചടുലവും മൃദുവുമായ , രൌര്‍ദ്രവും സൌമ്യവുമായ ,  ഭാവരാഗതാളലയങ്ങള്‍ സപ്തേന്ദ്രിയങ്ങള്‍ കൊണ്ടുമനുഭവിച്ചറിഞ്ഞുകൊണ്ട് , സ്നേഹം  കൊണ്ടും കൊടുത്തും , ഓരോ മനുഷ്യന്‍റേയും  ജീവിതത്തിന്‍റെ ആത്യന്തികമായ അവസ്ഥയായ പൂര്‍ണ്ണതയിലേയ്ക്ക് നടന്നുകയറുക.. അതുമാത്രമാണ് എന്‍റെ ജീവിതലക്ഷ്യം .. 

അല്ലാതെ ഈ ലോകത്തെ മാറ്റിമറിയ്ക്കാനൊന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.. ഇവിടെ ഞാനൊരു എളിയ സഞ്ചാരിമാത്രം ..എന്നാല്‍ പ്രകൃതിയില്‍ ഒരു പ്രവര്‍ത്തനവും , ഒരു ചെറിയ സ്പന്ദനംപോലും വൃഥാവിലാവില്ല എന്ന ഒരലിഘിതവും അപ്രമാദവുമായ നിയമമുണ്ടെന്നിരിയ്ക്കേ ,എന്‍റെയീ കുഞ്ഞുസ്പന്ദനങ്ങളും എവിടെയൊക്കെയോ തട്ടി, എന്തൊക്കെയോ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നതും തീര്‍ച്ചയാണ്.. ഒരു ശലഭത്തിന്റെ നനുത്ത ചിറകടികള്‍ വളരെ ദൂരങ്ങളിലെവിടേയോ ചിലപ്പോള്‍ ഒരു കൊടുങ്കാറ്റായി രൂപം പ്രാപിയ്ക്കുമെന്ന് ഒരു നിയമമുണ്ടല്ലോ ..അങ്ങനെ എവിടെയെങ്കിലുമൊക്കെ, നന്മയിലേയ്ക്കുള്ള ,പ്രകൃതിയുടെ വഴിയിലേയ്ക്കുള്ള  ചില്ലയിളക്കങ്ങളായി,ചെറുകാറ്റുകളായി,വന്‍കാറ്റുകളായുമൊക്കെ എന്‍റെ ജീവിതത്തിലെ കുഞ്ഞലയൊലികള്‍ മാറുമെങ്കില്‍ ,പ്രകൃതി എന്നിയ്ക്കായി സമ്മാനിച്ച അമൂല്യമായ ഈ ജീവിതം സാര്‍ഥകമായി എന്നു പറയാം ..

ആശാഹരി
25 6 2014 

Thursday, May 8, 2014

മഴയെന്‍റെ സ്വപ്നം...





ന്യൂനമര്‍ദം കേരളത്തിലേയ്ക്ക് കടന്നിരിയ്ക്കുന്നു ,മഴയും കാറ്റും ശക്തമായിരിയ്ക്കും എന്നൊക്കെ വാര്ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കുട്റച്ചു ദിവസമായി.... കൊതിയോടെ കാത്തിരിക്കയായിരുന്നു ,മഴയെ ..എത്ര കണ്ടാലും മതിവരാത്തോരു മഴയെ .....ജീവന്‍റെ ചക്രതാളങ്ങള്‍ ഇടറാതെ കാക്കുന്ന മഴയെ.. പുനര്‍ജ്ജനിയുടെ ,ഉര്‍വ്വരതയുടെ  പച്ചക്കാലമായി വീണ്ടും മണ്ണില്‍ നനവുമായെത്തുന്ന മഴയെ....

കഴിഞ്ഞ  വര്‍ഷം അവസാനത്തെ മഴ കഴിഞ്ഞതു മുതല്‍ തുടങ്ങിയ കാത്തിരിപ്പാണ്.. ഇടയ്ക്കൊരു ദിവസം ഒന്നു പെയ്തിരുന്നു ..പിന്നെ മലയോര മേഖലയിലൂടെ യാത്രയിലായിരുന്നപ്പോള്‍ രണ്ടുമൂന്നു പ്രാവശ്യം മഴ കാണാനും അല്പ്പം മഴ നനയാനുമൊക്കെ അവസരം ലഭിച്ചിരുന്നു.. എന്നാലും നനവിലെ കാട്ടിലിരുന്നു മഴയെ ആസ്വദിയ്ക്കാന്നായിരുന്നു മോഹം ...

രണ്ടു മൂന്നു ദിവസമായി മഴക്കോളും ഇടിയുമൊക്കെ ..ശക്തമായി പെയ്യുമെന്ന് തോന്നിച്ച്, കറുത്തിരുണ്ട് കാറ്റും കോളുമായിവന്ന്,ഒന്നു ചാറിയശേഷം പോയ മഴ.. എങ്കിലും പ്രതീക്ഷയുണ്ടായിരുന്നു ..വരും വന്ന്‍ തിമര്‍ത്ത് പെയ്യും ..പെയ്യാതിരിക്കില്ല .. അല്പ്പം ചെടികളും മറ്റും നട്ടും അല്പ്പം കൃഷിപ്പണികള്‍ ചെയ്തുമൊക്കെ കാത്തുകാത്തിരുന്നപ്പോള്‍ ഒടുവിലവള്‍ വന്നിരിയ്ക്കുന്നു .. നിര്‍ത്താതെ പെയ്തുകൊണ്ടിരിയ്ക്കുന്നു ..

ഇന്നലെ വൈകീട്ട് തുടങ്ങിയ മഴയാണ്.. മെല്ലെ, പതിഞ്ഞതാളത്തില്‍ ചിണുങ്ങിക്കൊണ്ടിരുന്നമഴ.. ഇന്ന് രാവിലെ അല്പ്പം ശക്തി പ്രാപിച്ച് ,ഒരേ താളത്തില്‍ പെയ്തുകൊണ്ടിരിയ്ക്കുന്ന മഴ ..കിണറ്റിലിപ്പോഴും ഒരു പടവ് വെള്ളമുണ്ട് .. പൊതുവേ വേനലറുതിയില്‍ ജലദൌര്‍ലഭ്യം കാണുന്നയീ സ്ഥലത്തു, പച്ചക്കറികള്‍ക്കും വാഴകള്‍ക്കും മറ്റും ജലസേചനം നടത്തിയിട്ടും വെള്ളം വറ്റിയില്ല.. ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍ ശരിയ്ക്കും ഏല്‍ക്കുന്നുണ്ട് ...

ഞങ്ങളുടെ മഴക്കുഴി (Roof Water Harvesting) നിറഞ്ഞു കഴിഞ്ഞു.. സാധാരണ വേനല്‍മഴ കിണറ്റില്‍ വെള്ളം നിറയ്ക്കാറില്ലായിരുന്നു ..മഴക്കാലത്തുതന്നെ ഒരാഴ്ചയൊക്കെ കഴിയണം കിണറ്റില്‍ വെള്ളം പൊന്താന്‍.. ടെറാസ്സില്‍ പെയ്യുന്ന മഴയത്രയും മഴക്കുഴിവഴി നേരെ കിണറ്റിലെത്തുന്നതിനാല്‍ ഇന്നിപ്പോള്‍ ഒറ്റ മഴ കൊണ്ട് തന്നെ ഉച്ചയായപ്പോഴേ ഒരു പടവ് വെള്ളം ഉയര്‍ന്നു കഴിഞ്ഞു ..ഇപ്പോഴും വെള്ളം കിണറ്റിലേയ്ക്ക് ചാലിട്ടൊഴുകിക്കൊണ്ടിരിയ്ക്കുകയാണ്...

പ്രഭാതമഴയെ ഞങ്ങള്‍ നന്നായാഘോഷിച്ചു .. കുറച്ചു കൃഷിപ്പണികള്‍ ..നന്നാ യൊന്നു നനഞ്ഞു കുളിച്ചു ..പിന്നെയാ സംഗീതം ആവോളം ആസ്വദിച്ചു.. മഴ പാടിയതും മരങ്ങള്‍ കൂടെചേര്ന്ന് പാടിയതും അല്പ്പം കുളിരും തണുപ്പും.... മഴ മണ്ണിന് വിണ്ണിന്റെ വരദാനമല്ലേ

തെക്കന്‍ ജില്ലകളിലൊക്കെ വെള്ളപ്പൊക്കമായെന്ന് വാര്‍ത്തകള്‍.. നാശനഷ്ട ക്കെടുത്തികള്‍ .. മഴ വരുമ്പോള്‍ ഇന്നും ഇത്രയേറെ ബുദ്ധിവികസിച്ച മനുഷ്യര്‍ക്ക് ദുരിതത്തിന്റേയും നാശനഷ്ടങ്ങളുടേയും കാര്യങ്ങള്‍ മാത്രമാന് പറയാനുള്ളത് .. ഇനി പിന്നെ പടര്‍ന്ന് പിടിയ്കുന്ന പകര്‍ച്ചവ്യാധി കള്‍, മരണങ്ങള്‍ തുടങ്ങിയ കഥകളും പിറകേ വരും ..ഏറ്റവും സുന്ദരമായ മഴയെ ആസ്വദിയ്ക്കാന്‍ മിക്കവര്‍ക്കും സാധിയ്ക്കുന്നില്ല ..

അശാസ്ത്രീയമായ നഗരാസൂത്രണങ്ങള്‍ , മാലിന്യക്കൂമ്പാരമായി ചുറ്റുപാടുകളെ മാറ്റുന്ന ജീവിതരീതികള്‍‍, കഫമാലിന്യങ്ങള്‍ വര്‍ധിപ്പിയ്ക്കുന്ന ജീവിതശൈലിയും ഭക്ഷണരീതികളും, വെള്ളം സംഭരിച്ചു വയ്ക്കേണ്ട ചതുപ്പുകളുടെയും വയലുകളുടേയും വ്യാപകമായ നികത്തലുകള്‍ , ഒറ്റ കാറ്റിന് ഒക്കെ നശിയ്ക്കുന്ന ഏകവിളത്തോട്ടങ്ങള്‍ ,ദുര്‍ബല മേഖലകളിലെ ,മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടാക്കുന്ന ഖനനങ്ങള്‍ , വ്യാപകമായ മരനശീകരണം ...തെറ്റുകളുടെ നിര നീളുമ്പോള്‍ മഴയും വേനലും എല്ലാം തന്നെ മനുഷ്യനു ഭീതിജനകമായ അവസ്ഥകളായി മാറിക്കൊണ്ടിരിയ്ക്കുന്നു ..

ഇത്തരം തെറ്റുകള്‍ തിരുത്തണമെന്നേ മനുഷ്യസ്നേഹികള്‍ ആവശ്യപ്പെടുന്നുള്ളൂ .. അങ്ങനെ പറയാന്‍ പോലും പാടില്ലെന്ന്‍ എല്ലാറ്റിന്റെയും കുത്തകാവകാശം ഏറ്റെടുത്തവര്‍ കല്‍പ്പിയ്ക്കുമ്പോള്‍ ജീവന് വേണ്ടി മാത്രം പോരാടുന്നവര്‍ക്ക് തീക്ഷ്ണമായ പോരാട്ടങ്ങളുടേതാണ് വരും നാളുകള്‍ .. ഇനിയെന്കിലും ഇരിക്കും കൊമ്പു മുറിയ്ക്കുന്ന പ്രവര്‍ത്തനങ്ങളെ വികസനം എന്നുല്‍ഘോഷിക്കാതെ നേര്‍വഴിയിലേയ്ക്ക് തിരിയാനുള്ള വിവേകം മനുഷ്യര്‍ക്കുണ്ടായെന്കില്‍..മഴയേയും മഞ്ഞിനെയും  വേനലിനേയും വസന്തത്തെയുമൊക്കെ ആഘോഷമാക്കിക്കൊണ്ട് പ്രകൃതിയോടിണങ്ങി ജീവിയ്ക്കുന്നതിന്‍റെ സന്തോഷം എല്ലാവര്ക്കും ഉള്‍ക്കൊള്ളാനായെങ്കില്‍ ....